പയ്യോളി : രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കോഴിക്കോട് പയ്യോളി തീരദേശത്തെ കുടിവെള്ള പദ്ധതിക്ക് മുന്നിലെ തടസ്സങ്ങൾ നീങ്ങിയതായി കാനത്തിൽ ജമീല എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ തീരദേശത്തെ പല വാർഡുകളിലെയും കിണറുകളിലെ മഞ്ഞവെള്ള പ്രശ്നത്തിന് പദ്ധതി പരിഹാരമാകും.
ആദ്യ പിണറായി സർക്കാർ പദ്ധതിക്കായി 35 കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭിച്ച് ടെൻഡർ വ്യവസ്ഥകൾ അംഗീകരിച്ച് മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡ് ലാൻഡ് എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി കരാർ ഏറ്റെടുത്ത് പദ്ധതി തുടങ്ങാൻ തയാറായി. അതിനിടെ പൈപ്പിന്റെ വില വൻതോതിൽ വർധിച്ചതിനാൽ 20 ശതമാനം അധിക തുക നൽകണമെന്ന കരാറുകാരന്റെ ആവശ്യം ജല അതോറിറ്റി അംഗീകരിക്കാത്തതിനെ തുടർന്ന് വിഷയം കോടതിയിലെത്തി പദ്ധതി അനിശ്ചിതത്വത്തിലായി. ഹൈക്കോടതി വിധി കരാറുകാരന് അനുകൂലമായതോടെ ജല അതോറിറ്റി അപ്പീൽ പോകാനൊരുങ്ങുകയായിരുന്നു.
എന്നാൽ, പദ്ധതി വീണ്ടും നിയമക്കുരുക്കിലേക്ക് നീങ്ങിയാൽ റീ ടെൻഡർ നൽകേണ്ടിവരുമെന്നും പദ്ധതി വീണ്ടും നീണ്ടുപോകുമെന്നും വിമർശനമുയർന്നിരുന്നു. ഇതോടെ കാനത്തിൽ ജമീല എം.എൽ.എ., നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് എന്നിവരുടെ നിരന്തര ഇടപെടലിലൂടെയും പുൽക്കൊടി കൂട്ടം സാംസ്കാരിക വേദിയിലെ സമരങ്ങളിലൂടെയും വിഷയം ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ സർക്കാരിന്റെ ഉന്നതരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് പദ്ധതിക്ക് ആവശ്യമായ ആകെ തുകയുടെ 20 ശതമാനം തുകയായ 7 കോടിയോളം അധികം അനുവദിച്ച് അനുമതി നൽകാൻ സർക്കാർ തയ്യാറായത്.
വാര്‍ത്തസമ്മേളനത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ, നഗരസഭ ചെയര്മാൻ വടക്കയില്‍ ഷഫീഖ്, വൈസ് ചെയര്പേഴ്സൻ സി.പി. ഫാത്തിമ, സ്ഥിരം സമിതി ചെയര്മാന്മാരായ കെ.ടി. വിനോദ്, വി.കെ. അബ്ദുറഹ്മാൻ, ഹരിദാസൻ, കൗണ്‍സിലര്‍ ടി. ചന്തു എന്നിവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.