കോഴിക്കോട് :കോഴിക്കോട് ഹൈലറ്റ് മാളിലെ ജീവനക്കാരിയായ കായക്കൊടി സ്വദേശി ആദിത്യ ചന്ദ്രയുടെ(22) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. മാവൂർ സ്വദേശി മുഹമ്മദ് അമലിനെയാണ് ആത്മഹത്യാ പ്രേരണ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ യുവാവിനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂലൈ 13നാണ് കുറ്റ്യാടി പാറക്കൽ സ്വദേശിനിയും കോഴിക്കോട് ഹൈലറ്റ് മാളിലെ ജീവനക്കാരിയുമായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമലിനൊപ്പം മേത്തോട്ടുതാഴത്തെ ഗണപതിക്കുന്നിനടുത്തുള്ള വീട്ടില്‍ താമസിക്കുന്നതിനിടെയായിരുന്നു മരണം. യുവതിയുടെ പിതാവിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തു. ഒന്നര വർഷമായി യുവതിയെ പരിചയമുള്ള മുഹമ്മദ് അമൽ പലയിടത്തും വാടകയ്ക്ക് വീട് എടുത്ത് വിവാഹ വാഗ്ദാനം നൽകി യുവതിക്കൊപ്പം താമസിച്ചു വരികയായിരുന്നു.
യുവതിയുടെ ബന്ധുക്കൾ എത്തുന്നതിന് മുമ്പ് മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. ഒടുവിൽ മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകി. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി പട്ടികവർഗ സംരക്ഷണ സമിതിയും ഡിജിപിക്ക് പരാതി നൽകിയിരുന്നു.
തുടര്‍ന്ന് സംഭവത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷൻ നോട്ടിസ് നല്‍കി. യുവതിക്കൊപ്പം താമസിച്ച മാവൂര്‍ സ്വദേശിയായ വ്യക്തിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കമ്മിഷൻ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷിച്ച കേസ് അസിസ്റ്റന്റ് കമ്മിഷണര്‍ നേരിട്ട് അന്വേഷിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.