കോഴിക്കോട്: കോഴിക്കോട് എഐ തട്ടിപ്പ് കേസിലെ പ്രതി അഹമ്മദാബാദ് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് സൈബർ ക്രൈം പോലീസ് ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൗശൽ ഷാ വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടിറങ്ങി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് പാലാഴി സ്വദേശി പി.എസ്.രാധാകൃഷ്ണനാണ് തട്ടിപ്പിന് ഇരയായത്. കൂടെ ജോലി ചെയ്തിരുന്നയാളെന്ന് പറഞ്ഞ് വാട്സ് ആപ്പ് കോളിലൂടെ 40,000 രൂപ ആവശ്യപ്പെട്ടു. ഗൂഗിൾ പേ വഴി പണം അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ടെക്‌നോളജി വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
സൈബർ പൊലീസ് പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അവിടെ നിന്ന് ശേഖരിച്ചു. ഇയാൾ നിരവധി സാമ്പത്തിക ക്രമക്കേടുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ഇയാൾ പിന്നീട് കുറ്റകൃത്യത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൗശൽ ഷായുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മുംബൈ, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിൽ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.