കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഹർഷിന സമരം അവസാനിപ്പിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 105 ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്ബില്‍ ഹര്‍ഷിന സമരം ചെയ്യുകയായിരുന്നു. നീതി നിഷേധിക്കപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയതെന്ന് ഹര്‍ഷിന പറഞ്ഞു. സമരസമിതിയ്ക്ക് നന്ദി. അന്വേഷണ സംഘം സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കി. പൂര്‍ണ്ണ നീതി ആവശ്യമാണ്. കുറ്റക്കാരെ കണ്ടെത്തിക്കഴിഞ്ഞു. ഇനി നഷ്ടപരിഹാരം നല്‍കണം. ആരോഗ്യമന്ത്രി മുൻപ് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും ഹര്‍ഷിന പറഞ്ഞു.
സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും ഇല്ലെങ്കിൽ നിയമപോരാട്ടം തുടരുമെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. ഹർഷിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സമരസമിതി ചെയര്‍മാൻ ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. ഇന്നലെയാണ് അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിച്ചത്. മെഡിക്കൽ നെഗ്‌ലിജൻസ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ രമേശന്‍ സി കെ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന എം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചിലെ നഴ്‌സുമാരായ രഹന, മഞ്ജു കെ ജി എന്നിവരാണ് പ്രതികള്‍. ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതി ചേര്‍ത്തിരുന്ന മെഡിക്കല്‍ കോളേജ് ഐ എം സി എച് മുന്‍ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലുപേര്‍ക്കും സംഭവിച്ച അബദ്ധം മൂലമാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രികകുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
സംഭവത്തിൽ ഡോക്ടർമാരുൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടൻ സർക്കാരിന് അപേക്ഷ നൽകും. ഇതിനു ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.