വടകര: റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഇഴഞ്ഞുനീങ്ങിയ പ്ലാറ്റ്‌ഫോം ഉയർത്തുന്ന നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒന്നരക്കോടി ചെലവിട്ടാണ് പ്ലാറ്റ്ഫോം നവീകരിക്കുന്നത്. പണിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ ഇരുഭാഗങ്ങളും പൊളിച്ചെങ്കിലും പണി നിർത്തിവച്ചത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പ്ലാറ്റ്‌ഫോമിന്റെ ചില ഭാഗങ്ങൾ തകർന്നതോടെ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും പറ്റാത്ത നിലയിലാണ്. റെയിൽവേ യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പ്ലാറ്റ്‌ഫോം ഉയർത്തുക എന്നത്. പ്ലാറ്റ്‌ഫോമിന്റെ ഉയരം കുറഞ്ഞതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
വയോധികരും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള യാത്രക്കാർ ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുകയാണ്. പാളത്തിൽ നിന്ന് 84 സെന്റീമീറ്റർ ഉയരത്തിൽ പ്ലാറ്റ്ഫോം ഉയർത്തണം. 700 മീറ്ററോളം വരുന്ന ഭാഗമാണ് ഉയർത്തുക. ഇതോടൊപ്പം പ്രവേശന കവാടവും ഗ്രാനൈറ്റ് പതിച്ച് നവീകരിക്കും.
അമൃത് ഭാരത് പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചിട്ടുണ്ട്. വടകരയിൽ രണ്ട് ഘട്ടങ്ങളിലായി 22 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തും. രണ്ടാം പ്ലാറ്റ് ഫോമിൽ ഗ്രാനൈറ്റ് പാകൽ, ഓട നിര്‍മാണം, പാർക്കിങ് ഏരിയ, മേൽക്കൂര എന്നിവയുടെ നിർമാണം തുടങ്ങി വിപുലമായ വികസനത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.