കോഴിക്കോട് : കണ്ണൂർ കണ്ണവം വനാതിർത്തി കടന്നെത്തിയ കാട്ടാനക്കൂട്ടം നാദാപുരം കണ്ടിവാതുക്കലിൽ വീണ്ടും നാശം വിതച്ചു. കുടിവെള്ളത്തിനായി മലയോരത്ത് സ്ഥാപിച്ചിരുന്ന ഫൈബർ ജലസംഭരണിയും ആനകൾ തകർത്തു. നിരവധി കർഷകരുടെ വിളകളും നശിച്ചു. ഏഴോളം ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താനുള്ള കർഷകരുടെ ശ്രമവും ഇന്നലെ വിജയിച്ചില്ല. പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം കൃഷിയിടത്തില്‍ തന്നെ തുടരുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
കൃഷിയിടങ്ങളിൽ വിശ്രമിക്കുന്ന കാട്ടാനക്കൂട്ടം കൂടുതൽ നാശനഷ്ടങ്ങൾ വരുത്തി രാത്രികാലങ്ങളിൽ കോളനിയിലെ വീടുകൾക്ക് സമീപം എത്തുമെന്ന് ആശങ്കയുണ്ട്. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റും ഊരുമൂപ്പൻ മാക്കൂൽ കേളപ്പൻ, സി.സി. ചന്ദ്രൻ മീത്തൽ സുരേന്ദ്രൻ തുടങ്ങിയവരുടെ കൃഷിയിടത്തിലാണ് നാശമുണ്ടായത്.
തെങ്ങുകള്‍ വേരോടെ പിഴുതെടുത്തത് ജലസംഭരണിയിലേക്ക് വീണതിനെത്തുടർന്ന് 5000 ലിറ്റർ ടാങ്കിന് കേടുപാടുകൾ സംഭവിച്ചു. ഇതുമൂലം മേഖലയിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കണ്ണവം വനാതിർത്തിയിലെ തകർന്ന സോളാർ വേലികൾക്കിടയിലൂടെയാണ് ആനക്കൂട്ടം ആദിവാസി കോളനി സ്ഥിതി ചെയ്യുന്ന കണ്ടിവാതുക്കലിലും എത്തുന്നത്. ഈ ഭാഗത്ത് ഫെൻസിങ് ലൈനുകൾ നന്നാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.