കോഴിക്കോട് : സണ്ണി ലിയോൺ ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ എത്തുമെന്ന് പരസ്യം ചെയ്ത മെഗാ ഫാഷൻ ഷോ പരിപാടിയിൽ തർക്കവും സംഘർഷവും. തുടർന്ന് നൂറോളം പോലീസുകാർ എത്തി പരിപാടി തടഞ്ഞ് സംഘാടകനെ കസ്റ്റഡിയിലെടുത്തു. സംഘാടകരെയും വേദിയിൽ നിന്ന് പുറത്താക്കി. കോഴിക്കോട് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിവരികയായിരുന്ന ‘ഫാഷൻ റേയ്‌സ്- വിൻ യുവര്‍ പാഷൻ’ ഡിസൈനര്‍ ഷോയും ‘ഗോള്‍ഡൻ റീല്‍സ് ഫിലിം അവാര്‍ഡ്‌സ്’ പരിപാടിയുമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസൈനർ ഷോയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം നടന്നിരുന്നതായി പൊലീസ് പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണിയും സണ്ണി ലിയോൺ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും ചടങ്ങിന് ആശംസകൾ അറിയിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഫാഷൻ മേഖലയിൽ മുൻ പരിചയമില്ലാത്ത കുട്ടികൾക്ക് പോലും പരിപാടിയിൽ പങ്കെടുക്കാമെന്ന തരത്തിലായിരുന്നു പ്രചാരണം. ഒരു കുട്ടിക്ക് 6000 രൂപയോളം ചെലവ് വരുമെന്ന് സംഘാടകർ അറിയിച്ചതായി പോലീസ് പറഞ്ഞു.
കോഴിക്കോട് മൂന്ന് ദിവസമായി പരിപാടി നടക്കുകയായിരുന്നു. പങ്കെടുക്കുന്നവരോട് ഒരു ദിവസം മുമ്പേ എത്തണമെന്ന് സംഘാടകർ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 764 കുടുംബങ്ങൾ കോഴിക്കോട്ട് എത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ട്രേഡ് സെന്ററിൽ കുട്ടികൾക്ക് ക്യാറ്റ് വാക്ക് പരിശീലനം നൽകുമെന്നും സിനിമാ താരങ്ങൾ, പ്രമുഖ ഡിസൈനർമാർ എന്നിവർ പരിശീലനം നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ മുൻനിര ഡിസൈനർമാർ ഇല്ലെന്ന് മാത്രമല്ല, തങ്ങളുടെ കുട്ടികൾക്ക് നൽകിയ വസ്ത്രങ്ങൾ ഗുണനിലവാരം കുറഞ്ഞതാണെന്നും രക്ഷിതാക്കൾ ആരോപിച്ചു.
സെപ്തംബർ ഒന്നിന് പരിപാടിയിൽ നേരിയ സംഘർഷമുണ്ടായി. ഇന്നലെ വൈകുന്നേരത്തോടെ കുട്ടികൾക്ക് റാംപ് വാക്കിന് അവസരം നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഏതാനും മിനിറ്റുകൾ മാത്രമാണ് ഇവർക്ക് വേദിയിൽ കയറാൻ അവസരം നൽകിയതെന്നും പരാതിയുണ്ട്. സംഘർഷം രൂക്ഷമായതോടെ പരിപാടിയുടെ സ്വകാര്യ സുരക്ഷാ ജീവനക്കാർ രക്ഷിതാക്കളെ തടയാൻ ശ്രമിച്ചത് കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് പോലീസ് എത്തി പരിപാടി തടഞ്ഞു. ട്രേഡ് സെന്ററില്‍ മെഗാ ഇവന്റ് നടത്താൻ സംഘാടകർ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
പരിപാടി നിർത്തിവെക്കാൻ പൊലീസ് ആവശ്യപ്പെട്ടതോടെ സംഘാടകരും സ്വകാര്യ സുരക്ഷാ ജീവനക്കാരും ചേർന്ന് പൊലീസിനെ തടയാൻ ശ്രമിച്ചു. തുടർന്ന് 100 ഓളം പോലീസുകാർ എത്തി അകത്തുണ്ടായിരുന്ന ആളുകളെ പുറത്തിറക്കി വിട്ട് വേദി അടച്ചു. സംഘര്‍ഷത്തില്‍ പരിപാടിയുടെ പ്രധാന നടത്തിപ്പുകാരനായ പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസ് ഉടമ പ്രശോഭ് രാജിനെയാണ് കസ്റ്റഡിയിലെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.