കോഴിക്കോട്: നിപ നിയന്ത്രണങ്ങൾക്കൊപ്പം കനത്ത മഴയെ തുടർന്ന് ജില്ലയിലെ നിരത്തുകളും വ്യാപാര കേന്ദ്രങ്ങളും വിജനമായി. രോഗവ്യാപന ഭീതിയെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് മാസ്‌ക് ധരിച്ചും മുൻകരുതലുകളെടുത്തുമാണ് ആളുകൾ പുറത്തിറങ്ങുന്നത്.
മിഠായി തെരുവ്, മാനാഞ്ചിറ, ബീച്ച്, പാളയം മാർക്കറ്റ് എന്നിവിടങ്ങളിൽ തിരക്ക് കുറഞ്ഞു. പെട്രോൾ പമ്പുകളിലും മത്സ്യ-മാംസ കടകളിലും തിരക്ക് കുറവായിരുന്നു. കുറ്റ്യാടി, വടകര ഭാഗത്തേക്കുള്ള ബസുകളിലും യാത്രക്കാർ കുറഞ്ഞു. നഗരത്തിൽ എപ്പോഴും തിരക്കുള്ള ഹോട്ടലുകളിലും ഇന്നലെ സീറ്റുകൾ കാലിയായിരുന്നു. പഴം-പച്ചക്കറി വ്യാപാരികളെയും നിപ സാരമായി ബാധിച്ചു. ഓറഞ്ച്, ആപ്പിൾ, റംബൂട്ടാൻ തുടങ്ങിയവയുടെ വിൽപന വലിയ തോതിൽ കുറഞ്ഞു. സംഭരിച്ച പഴങ്ങൾ വിൽക്കാത്തതിനാൽ ചീഞ്ഞുപോകുകയാണ്. ഇതുമൂലം വൻ നഷ്ടമുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.
നിപ പടർന്നുപിടിച്ചതോടെ കൊവിഡ് കാലത്തെപ്പോലെ മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ആവശ്യം വർധിച്ചുവരികയാണ്. മിക്ക മെഡിക്കൽ ഷോപ്പുകളിലും മാസ്‌ക് തീർന്നു. ഔദ്യോഗിക നിർദേശങ്ങൾ വന്നതോടെ മാസ്‌കുകളുടെ ആവശ്യം വർധിച്ചു. നിയന്ത്രണങ്ങളുണ്ടെങ്കിലും മാസ്‌ക് ധരിക്കാതെ എത്തുന്നവർ കുറവല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ ഇതര ജില്ലകളിലെ വിദ്യാർഥികൾ ഇന്നലെ വീടുകളിലേക്ക് മടങ്ങി. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും വിദ്യാർഥികളാൽ തിങ്ങിനിറഞ്ഞിരുന്നു. തിയേറ്ററുകളും സൂപ്പർമാർക്കറ്റുകളും കഴിഞ്ഞ ദിവസം വരെ ജനത്തിരക്കായിരുന്നു. എന്നാൽ ഇന്നലെ അത് പകുതിയായി കുറഞ്ഞു. ആളുകളുടെ എണ്ണം കുറഞ്ഞതോടെ തിയേറ്ററുകളിലെ ഷോകളുടെ എണ്ണവും കുറഞ്ഞു. കൂടുതൽ കളക്ഷൻ പ്രതീക്ഷിക്കുന്ന വാരാന്ത്യ സമയങ്ങളിൽ തിരക്ക് കുറയുന്നതാണ് വലിയ തിരിച്ചടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.