കോഴിക്കോട് : കോഴിക്കോട് കാരുകുളങ്ങര, മൂർഖൻകുണ്ട് മേഖലകളിൽ ആറ് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ടാണ് പ്രദേശത്ത് നായയുടെ ആക്രമണം ഉണ്ടായത്. കൂടാതെ വളർത്തുമൃഗങ്ങളെയും തെരുവ് നായയുടെ കടിയേറ്റു. പൂക്കോട് വെറ്ററിനറി സെന്ററിലാണ് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഗ്രാമപ്പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകൾ കേന്ദ്രീകരിച്ചാണ് തെരുവ് നായയുടെ പരാക്രമം. ഒരു വിദ്യാർഥിയടക്കം ആറുപേർക്ക് കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഏഴുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കടിയേറ്റ ബാക്കിയുള്ള അഞ്ചുപേർ പ്രാഥമിക ചികിൽസ തേടി മെഡിക്കൽ കോളജിൽ നിന്ന് മടങ്ങി. നെറ്റിയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.
വേലിയിൽ കെട്ടിയിരുന്ന നാല് വളർത്തുമൃഗങ്ങളെയും നായ കടിച്ചിരുന്നു. മറ്റാരുടെയെങ്കിലും വളർത്തുമൃഗത്തിന് കടിയേറ്റിട്ടുണ്ടെങ്കിൽ അതത് സ്ഥലത്തെ വാർഡ് മെമ്പർമാരെ അറിയിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം അറിയിച്ചു. വെള്ളിയാഴ്ച നാലിന് മൂർഖൻകുണ്ട് നെടിയനാട് എയുപി സ്കൂളിൽ സർവകക്ഷിയോഗം ചേരുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.