കോഴിക്കോട്: സൈബർ സെല്ലിന്റെ പേരിൽ പണം ചോദിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വ്യാജ സന്ദേശം ലഭിച്ചത് പോളിഷ് സെർവറിൽ നിന്ന്. Qmain.com എന്ന സൈറ്റിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. Qmain.com സൈറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ഗൂഗിളിന് മെയിൽ അയച്ചതായും പോലീസ് അറിയിച്ചു. സൈബർ ഡോമിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിനാഥ് (16) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ലാപ്‌ടോപ്പിൽ സിനിമ കാണുന്നതിനിടെയാണ് 33,900 രൂപ ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത്. ആറ് മണിക്കൂറിനകം പണം നൽകണമെന്നായിരുന്നു ആവശ്യം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് സമാനമായ സൈറ്റ് ഉപയോഗിച്ചാണ് ഹാക്കർ പണം ആവശ്യപ്പെട്ടത്.
അനധികൃതമായ സൈറ്റിലാണ് കടന്നതെന്നും പണം നൽകിയില്ലെങ്കിൽ പോലീസിൽ വിവരമറിയിച്ച് അറസ്റ്റ് ചെയ്യുമെന്നും ഇവർ പറഞ്ഞു. തുക അടച്ചില്ലെങ്കിൽ രണ്ട് ലക്ഷം രൂപ പിഴയും രണ്ട് വർഷം തടവും അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.
പോളണ്ടിലെ സെർവർ വിപിഎൻ വഴിയാണ് കുറ്റവാളികൾ ഉപയോഗിച്ചതെന്നാണ് നിഗമനം. വീഡിയോ മോഷൻ എന്ന സൈറ്റാണ് വിദ്യാർത്ഥി ഉപയോഗിച്ചത്. വിദ്യാർത്ഥി ഗോൾഡ് എന്ന മലയാളം സിനിമയാണ് കണ്ടത്. സിനിമ കഴിഞ്ഞ് രണ്ട് മിനിറ്റിനുള്ളിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പേരിൽ വ്യാജ സന്ദേശം ലഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.