മുക്കം: കോടികൾ മുടക്കി നവീകരിച്ച അഗസ്ത്യൻ മുഴി-കുന്ദമംഗലം റോഡിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. അഗസ്ത്യൻമൂഴി അങ്ങാടിക്കും മാമ്ബറ്റക്കും ഇടയിലുള്ള വളവിലാണ് റോഡ് തകർന്ന് കുഴി രൂപപ്പെട്ടത്. ഇത് ഇരുചക്രവാഹന യാത്രികർക്ക് വലിയ അപകടമാണ് ഉണ്ടാക്കുന്നത്. ഒരു മാസം മുമ്പ് കുഴി നന്നാക്കി അടച്ചെങ്കിലും അതേ സ്ഥലത്ത് വീണ്ടും വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
13.130 കിലോമീറ്റർ ദൂരമുള്ള റോഡ് മാസങ്ങൾക്കുമുമ്പ് ഒരു കിലോമീറ്ററിന് ഒരു കോടിയോളം ചെലവിൽ നവീകരിച്ചിരുന്നു. തകർന്ന റോഡിനു പുറമെ ഓടകളുടെ അശാസ്ത്രീയ നിർമാണം മൂലം ചെറിയ മഴ പെയ്താൽ പോലും റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നു. ഇത് കാൽനടയാത്രക്കാർ ഉൾപ്പെടെ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഒരു വർഷം മുമ്പ് റോഡ് പണി പൂർത്തിയായതായി പറഞ്ഞിരുന്നെങ്കിലും റോഡ് പണിയുടെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണും കല്ലും അടങ്ങിയ മാലിന്യം ഇതുവരെ നീക്കം ചെയ്തിട്ടില്ല.
റോഡിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ വിളിച്ചറിയിക്കാൻ കരാർ കമ്ബനിയുടെയും അസി. എൻജിനീയറുടെയും നമ്പർ അഗസ്ത്യൻമൂഴി പെട്രോൾ പമ്പിന് സമീപം ബോർഡും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ നമ്പരുകളിലൊന്നും വിളിച്ചാൽ ആരെയും കിട്ടാറില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡുപണിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ അശാസ്ത്രീയ നിർമാണം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവജന സംഘടനകളും വിജിലൻസിന് പരാതി നല്‍കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.