കോഴിക്കോട്: ജാനകിക്കാട് മേഖലയിൽ ചത്ത കാട്ടുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ പന്നിഫാമുകളിൽ ജാഗ്രതാ നിർദേശം. അതേസമയം, പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പന്നിപ്പനി പകരില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. കാട്ടുപന്നികളിൽ നിന്ന് വളർത്തുപന്നികളിലേക്കാണ് വൈറസ് പകരുന്നത്. നിപ വൈറസ് ബാധയെ തുടർന്നാണ് പന്നികൾ ചത്തതെന്ന സംശയത്തിനിടയിലാണ് സ്ഥിരീകരണം.
‘ജില്ലയിൽ ഇതാദ്യമായാണ് കാട്ടുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. ജാനകിക്കാട് പരിസരത്ത് പന്നിഫാമുകൾ ഇല്ലാത്തത് ആശങ്ക കുറച്ചു.’ ഡോ. ഗുണതീത, ജില്ലാ വെറ്ററിനറി ഓഫീസര്‍.
മുൻകരുതലുകൾ
- കാട്ടുപന്നികൾ ചത്ത സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. അവിടെ പോകരുത്
- കാട്ടുപന്നികൾ ഫാമുകളിൽ കയറുന്നത് തടയണം.
- ഇവ കുത്തിമറിച്ചിട്ട കാർഷിക വിളകൾ വളർത്തു പന്നികൾക്ക് നൽകരുത്.
- പന്നി ഫാം നടത്തിപ്പുകാർ അണുവിമുക്തമാക്കാതെ ഫാമിൽ പ്രവേശിക്കരുത്.
- പന്നികൾ കുടിക്കുന്നതിനും ഫാം കഴുകുന്നതിനും ശുദ്ധജലം ഉപയോഗിക്കണം.
- പന്നി ഫാമിനുള്ളിലെ മാലിന്യം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.