സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം പരീക്ഷിക്കുന്നു. ‘നോട്ട് എ ബോട്ട്’ എന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ എടുത്താല്‍ മാത്രമെ എക്‌സിലെ ലൈക്കുകള്‍, റീ പോസ്റ്റുകള്‍, മറ്റ് അക്കൗണ്ടുകള്‍ കോട്ട്ചെയ്യുക, വെബ് വേര്‍ഷനില്‍ പോസ്റ്റുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. വാര്‍ഷിക നിരക്കായി ഒരു ഡോളറാണ് ഇതിനായി നല്‍കേണ്ടത്.
ബോട്ട് അക്കൗണ്ടുകള്‍, സ്പാം അക്കൗണ്ടുകള്‍ എന്നിവയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് എക്‌സ് പറഞ്ഞു. ഓരോ രാജ്യത്തും എക്‌സ്‌ചേഞ്ച് നിരക്ക് അനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ടാവും. ന്യൂസീലാന്‍ഡ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് ഈ സംവിധാനം ആദ്യം എത്തുക. പരീക്ഷണ ഘട്ടമായതിനാല്‍ നിലവിലുള്ള ഉപഭോക്താക്കളെ ഈ മാറ്റം ബാധിക്കുകയില്ല. എന്നാല്‍ പുതിയതായി അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ എടുത്തില്ലെങ്കില്‍ ട്വീറ്റുകള്‍ കാണാനും വീഡിയോകള്‍ കാണാനും മാത്രമേ സാധിക്കുകയുള്ളൂ.
ട്വിറ്ററിലെ വലിയ പ്രശ്‌നമാണ് ബോട്ടുകള്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും തട്ടിപ്പുകള്‍ക്കും മറ്റുമായി ബോട്ട് അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് തടയുന്നതിനുവേണ്ടിയാണ് സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.
ട്വിറ്റര്‍ പൂര്‍ണമായും സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനത്തിലേക്ക് മാറാനൊരുങ്ങുന്നുണ്ടെന്ന് മുമ്പ് ഇലോണ്‍ മസ്‌കും കമ്പനി സിഇഒ ലിന്‍ഡ യക്കരിനോയും വ്യക്തമാക്കിയതാണ്. താമസിയാതെ തന്നെ നിലവിലുള്ള ഉപഭോക്താക്കളിലേക്കും ഈ സംവിധാനം അവതരിപ്പിച്ചേക്കും. ഇന്ത്യയില്‍ എത്രയായിരിക്കും വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ നിരക്കെന്ന് വ്യക്തമല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.