കോഴിക്കോട്: നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ചുകൊണ്ടുള്ള അധ്യാപികയുടെ ഫെയ്‌സ്ബുക്ക് കമൻ്റിന് മറുപടിയുമായി കോഴിക്കോട് എൻഐടി.
മഹാത്മാഗാന്ധിക്കെതിരായ നിലപാടിനെ പിന്തുണയ്ക്കില്ലെന്ന് എൻഐടി വ്യക്തമാക്കി. ഷൈജ ആണ്ടവന്റെ വിവാദ പരാമർശങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു.
സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന് എൻഐടി അധികൃതർ അറിയിച്ചു. അതേസമയം, സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥിയുടെ അപ്പീൽ എൻഐടി സെനറ്റ് പരിഗണിക്കും.
ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിംഗ് ഇന്ത്യ'(ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ ഞാൻ അഭിമാനം കൊള്ളുന്നു’) എന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്.
സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു. ഗോഡ്‌സെ അനുകൂല ഫേസ്ബുക്ക് കമന്റില്‍ അധ്യാപികയില്‍നിന്ന് വിശദീകരണം തേടാൻ രജിസ്ട്രാർക്ക് നിർദേശം നല്‍കിയതായി എൻ.ഐ.ടി ഡയറക്ടറും അറിയിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.