കോഴിക്കോട്: കോന്നാട് ബീച്ചില്‍ എത്തിയ കമിതാക്കളെ ചൂലെടുത്ത് അടിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിജെപി, മഹിള മോർച്ച പ്രവർത്തകർ.
ബീച്ചിൽ വരുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മോശം പെരുമാറ്റം മൂലമാണ് ചൂലെടുത്ത് പ്രതിഷേധിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഇവിടെ വന്ന് അനാവശ്യ പ്രക്രിയകൾ കാണിക്കുന്നു. പുരുഷന്മാർ ഇത് ചോദ്യം ചെയ്താൽ അവർക്കെതിരെ കേസെടുക്കുന്നു. അതിനാലാണ് സ്ത്രീകൾ ഇറങ്ങി പ്രതിഷേധിച്ചതെന്നും അവർ പറഞ്ഞു.
‘അടുത്തിടെ, ഇത്തരമൊരു സംഭവം നടന്നപ്പോൾ പ്രതികരിച്ചവരിൽ നിന്ന് 3000 രൂപ പോലീസ് പിഴ ചുമത്തി. പിന്നെ എങ്ങനെ ഞങ്ങളുടെ ആണുങ്ങള്‍ക്ക് ഇതിനെതിരെ പ്രതികരിക്കാനാകും? കഞ്ചാവും എംഡിഎംഎയും ബ്രൗൺ ഷുഗറുമായാണ് ഇവർ ഇവിടെ എത്തുന്നത്. ഇതൊക്കെയില്ലാതെ അവർക്ക് ഇത് ചെയ്യാൻ കഴിയുമോ? അത്രയും വൃത്തികേടാണ് കുട്ടികള്‍ ഇവിടെ വന്ന് കാണിക്കുന്നത്’.
‘ഇതൊക്കെ കണ്ടാൽ നമുക്ക് സങ്കടം വരും, അയ്യോ, നമ്മുടെ കുട്ടികളെ പോലുള്ള മക്കളാണല്ലോ എന്നുള്ള വിഷമമാണ്. ആ വിഷമം കൊണ്ടാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. ഈ തീരത്ത് ഞങ്ങൾ ഒന്നോ രണ്ടോ സെൻ്റിൽ താമസിക്കുന്നവരാണ്. ഞങ്ങളുടെ കുട്ടികളെല്ലാം അവിടെ കളിക്കാൻ പോകുന്നു. കുടുംബവുമായി അവിടെ പോയാണ് കുറച്ച് കാറ്റൊക്കെ കൊള്ളുന്നത്. ആ സ്ഥലത്താണ് ഈ കുട്ടികൾ ഇങ്ങനെ പെരുമാറുന്നത്. അതുകൊണ്ടാണ് ഞങ്ങൾ പ്രതികരിച്ചത്’.
‘കുട്ടികള്‍ വന്നോട്ടെ, അവർ വന്നിരുന്നോട്ടേ, പക്ഷേ എന്തിനാണ് ഇവിടെ വൃത്തികേട് കാണിക്കുന്നത്. ഇത് കണ്ടാണ് നമ്മുടെ കുട്ടികൾ വളരുന്നത്. ഞങ്ങൾ പ്രതികരിക്കാൻ വൈകി. കത്തുന്ന വെയിലത്താണ് ഞങ്ങള്‍ ഇറങ്ങി പ്രതിഷേധിച്ചത്. ഇവർ ഇവിടെയുള്ള കുറ്റിക്കാട്ടിൽ വന്ന് കഞ്ചാവും മറ്റും വലിക്കുന്നുണ്ട്. ഞങ്ങൾ ആ മുൾപടർപ്പു വെട്ടി നിരത്തി. മാധ്യമ പ്രവർത്തകർ വിളിക്കുമ്പോൾ സരോവരത്തുള്ള പോലെയാണോ ചേച്ചീ എന്ന് ചോദിക്കും. അവിടെ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. കണ്ടപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്, ഇതാണ് സരോവരം എന്നത്’- മഹിള മോർച്ച പ്രവർത്തകർ പറഞ്ഞു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് കോഴിക്കോട് കോന്നാട് ബീച്ചില്‍ ബിജെപി-മഹിളാ മോർച്ച പ്രവർത്തകർ ചൂലുമായെത്തി യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയത്. സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ചാണ് മഹിള മോർച്ച കമിതാക്കളെ ഉള്‍പ്പെടെ അവിടെ നിന്ന് പറഞ്ഞയച്ചത്. സംഭവസ്ഥലത്ത് പോലീസ് ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. ബീച്ചിലെ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിക്കും വരെ പ്രതിഷേധം തുടരുമെന്ന് ബിജെപി മഹിളാ മോർച്ചയും അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.