കോഴിക്കോട്: ചൂട് കൂടുന്നതിനനുസരിച്ച് ജില്ലയിൽ മഞ്ഞപ്പിത്തവും (വൈറല് ഹെപ്പറ്റൈറ്റിസ്-എ) ചിക്കൻ പോക്സും പടരുന്നു. കോർപറേഷൻ പരിധിയിലെ നല്ലളം, പാലാഴി, പയ്യാനക്കൽ പ്രദേശങ്ങളിലാണ് കൂടുതൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്നത്. ഗ്രാമപ്രദേശങ്ങളിലും രോഗം പടരുന്നുണ്ട്.
ദിവസവും നിരവധി പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി എത്തുന്നത്. മുമ്പെങ്ങുമില്ലാത്തവിധം ചിക്കൻ പോക്സ് വർധിച്ചതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പനിയും ഛർദിയുമുള്ള 100 പേരെ പരിശോധിച്ചാൽ 20 പേർക്ക് രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്. മഞ്ഞപ്പിത്തത്തിൻ്റെ പ്രകടമായ ലക്ഷണങ്ങൾ ഉള്ളവരെ മാത്രമേ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കുകയുള്ളൂ. പനിയും ഛർദ്ദിയും അനുഭവപ്പെട്ടാൽ സ്വയം മരുന്ന് കഴിക്കരുതെന്നും ആശുപത്രിയിൽ ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
കഠിനമായ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ ആരോഗ്യപ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ, രോഗവ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പിൻ്റെ വെബ്സൈറ്റിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം പടരുന്നത്. കുടിവെള്ളം മലിനമാകുന്നതും വൃത്തിഹീനമായ പാനീയങ്ങളുടെ ഉപയോഗവുമാണ് രോഗം പടരാൻ ഇടയാക്കുന്നത്. കുട്ടികളിലാണ് ചിക്കൻപോക്സ് കൂടുതലായി കാണപ്പെടുന്നത്. പരീക്ഷാ കാലത്ത് വിദ്യാർഥികൾക്കിടയിൽ ചിക്കൻ പോക്സ് പടരുന്നത് ആശങ്കയുണ്ടാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.