എടവണ്ണപ്പാറ: അപകടം തുടരുന്ന എടവണ്ണപ്പാറ ജങ്ഷനിലെ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയില്ല. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. അരീക്കോട്, കൊണ്ടോട്ടി, എളമരം, വാഴക്കാട് ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന ഈ ജംക്‌ഷനിൽ സമീപകാലത്തായി ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്.
എളമരം പാലവും കൂളിമാട് കടവ് പാലവും ഗതാഗതത്തിനായി തുറന്നതോടെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള വാഹനങ്ങൾ വർധിച്ചതാണ് എടവണ്ണപ്പാറ ജംക്‌ഷനിലെ തിരക്കിന് കാരണമായത്. മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്കും തിരിച്ചും പോകുന്ന ട്രക്കുകൾ ജംക്‌ഷനാണെന്നറിയാതെ അമിതവേഗതയിലാണ് ഇതുവഴി പോകുന്നത്. സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കുന്നുണ്ടെങ്കിലും അടിക്കടിയുള്ള തകരാർ ദുരൂഹമാണെന്ന് നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച കെൽട്രോൺ അധികൃതർ എത്തിയപ്പോൾ ലൈറ്റ് സംവിധാനം ഓഫായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സുല്‍ത്താൻബത്തേരിയിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാർ ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. കൂടെ യാത്രചെയ്ത വിദ്യാർഥി ഗുരുതര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു. രാത്രി 11 മുതല്‍ രാവിലെ ആറു വരെ ഇവിടെ അപകട സാധ്യത കൂടുതലാണ്.
രാത്രി ഒരുമണി കഴിഞ്ഞാൽ കൊണ്ടോട്ടി ഭാഗത്തുനിന്നും താമരശ്ശേരിയിലേക്കും വയനാട് ഭാഗത്തേക്കും പോകുന്നവർക്ക് ഈ ജംഗ്ഷനായി അനുഭവപ്പെടാറില്ല. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ എടുക്കുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തെ എടവണ്ണപ്പാറ ടൗണിൽ ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ സംയുക്ത യോഗം ചേർന്നിരുന്നു. അനധികൃതമായി നിർമിച്ചതും കയ്യേറിയതുമായ സ്ഥലങ്ങൾ ഒക്ടോബർ ഒന്നിന് മുമ്പ് പൊളിച്ചു നീക്കാനായിരുന്നു തീരുമാനം.
കൈയേറ്റം പൊളിച്ചു നീക്കാൻ നോട്ടിസ് നൽകാനുള്ള സമയപരിധി കഴിഞ്ഞതോടെ ജംക്‌ഷൻ മുതൽ നാലു റോഡുകളിലും വഴിയോരക്കച്ചവടക്കാരുടെ എണ്ണം പരിമിതപ്പെടുത്തി പഞ്ചായത്ത് അറിയിപ്പ് ബോർഡ് സ്ഥാപിച്ചു. വ്യാപാരികള്‍ പരിധിവിട്ട് ഇറക്കി ചെയ്യുന്ന കച്ചവടങ്ങള്‍ കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറ്റിവെക്കാമെന്നും, അനധികൃതമായി ഇറക്കിക്കെട്ടിയ നിര്‍മിതികള്‍ കെട്ടിട ഉടമകള്‍ സ്വമേധയാ നീക്കം ചെയ്യാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ ഇത് നടന്നില്ല. അതേസമയം, വിഷയത്തില്‍ അടിയന്തിരമായി സ്ഥലം എം.എല്‍എ മന്ത്രിയുമായി ചർച്ച നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.