ബാലുശ്ശേരി: ഉണ്ണികുളം കരിയാത്തൻകാവ് സ്വദേശിനിയായ വീട്ടമ്മ തലയ്ക്ക് പരിക്കേറ്റ് മരിച്ച സംഭവത്തിൽ മകനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കരിയാത്തൻകാവ് കുന്നുമ്മല്‍ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) തലയ്ക്ക് പരിക്കേറ്റ് മരിച്ച സംഭവത്തിലാണ് മകൻ മണികണ്ഠൻ (31) അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: 20ന് അമ്മിണിയെ തലയ്ക്ക് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് പരിഹരിക്കാൻ ബന്ധുക്കൾ വീട്ടിൽ തടിച്ചുകൂടിയിരുന്നു. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം അറസ്റ്റിലായ മകൻ മണികണ്ഠൻ ഉൾപ്പെടെയുള്ളവർ മദ്യം കഴിച്ചു.
മദ്യപിച്ച് ലക്കുകെട്ട് പെരുമാറിയ മണികണ്ഠൻ വീട്ടുമുറ്റത്തെ ഗുളികൻതറയില്‍നിന്ന് കരിങ്കല്ലുംമറ്റും പൊളിച്ച് ചുറ്റിലും എറിഞ്ഞു. ഇങ്ങനെ എറിഞ്ഞ കല്ലുകളിലൊന്ന് അമ്മ അമ്മിണിയുടെ തലയിൽ പതിച്ചു. ഈ പരുക്കാണ് അമ്മിണിയുടെ മരണത്തിലേക്ക് നയിച്ചത്. 22-നാണ് മരണം സംഭവിച്ചത്.
കൊലപാതകം നടത്താൻ ഉദ്ദേശമില്ലെന്നും അബദ്ധത്തിൽ സംഭവിച്ച പിഴവാണ് മരണകാരണമെന്നുമാണ് പോലീസിൻ്റെ നിഗമനം. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്.
പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാലുശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്ബേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രാഥമികാന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.