കോഴിക്കോട്: കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന മൂരാട് പാലത്തിന് ഒടുവിൽ ശാപമോക്ഷം. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി നിലവിലെ പാലത്തിൻ്റെ കിഴക്കുഭാഗത്ത് കുറ്റ്യാടി പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ ആറുവരി പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.
പാലത്തിന് മുകളിൽ ഇരുവശത്തേക്കുള്ള റോഡിൻ്റെ വീതി 16 മീറ്റർ വീതമാണ്. 32 മീറ്ററിൽ ആറുവരിയായി വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് നിർമാണം. നിലവിൽ പാലത്തിന് മുകളിലൂടെ കോഴിക്കോട് ഭാഗത്തേക്ക് മൂന്ന് ലൈനുകളിലായാണ് കോൺക്രീറ്റ് ടാറിങ് നടത്തുന്നത്. ഇരുവശങ്ങളിലുമുള്ള കണക്ഷൻ റോഡുകളുടെ നിർമാണവും അന്തിമഘട്ടത്തിലാണ്. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന തരത്തില്‍ അടുത്തുതന്നെ ഭാഗികമായി തുറന്നുകൊടുക്കാൻ സാധ്യതയുണ്ട്.
അതേസമയം, വടകര ഭാഗത്തേക്കുള്ള അപ്രോച്ച് റോഡുകളും പാലത്തിന് മുകളിലൂടെയുള്ള റോഡ് കോൺക്രീറ്റും പൂർത്തിയാക്കിയാലേ പാലം പൂർണമായി തുറക്കാനാകൂ. മാർച്ച് പകുതിയോടെ മാത്രമേ ഇത് പൂർത്തിയാകൂ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ബ്രദേഴ്സ് ബസ് സ്റ്റോപ്പിൽ നിന്നുള്ള അപ്രോച്ച് റോഡിൻ്റെ ഒരു ഭാഗം മാത്രമാണ് പൂർത്തിയായത്.
രണ്ട് വ്യത്യസ്ത കമ്പനികളാണ് പയ്യോളി മുതൽ വടകര വരെയുള്ള ദൂരത്തെ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഹരിയാന ആസ്ഥാനമായുള്ള കരാറുകാരായ ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് പാലോളിപ്പാലം മുതൽ മൂരാട് പാലം വരെയുള്ള 2.1 കിലോമീറ്റർ ദൈർഘ്യം ഏറ്റെടുത്തു നടത്തുന്നത്. 68.5 കോടി രൂപ ചെലവിട്ട പാലത്തിൻ്റെ പണി 2021ലാണ് ആരംഭിച്ചത്.
പയ്യോളി ടൗണിന്റെ മുഖം മാറ്റുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. പ്രദേശവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പാണ് മുരാട് പാലത്തിനായുള്ളത്. 100 വർഷം പഴക്കമുള്ള ബ്രിട്ടീഷ് നിർമ്മിതമായ പഴയ പാലത്തിന് പകരമായാണ് എൽ എച്ച് 66 ന്റെ ഭാഗമായുള്ള പുതിയ മൂരാട് പാലം വരുന്നത്.
പയ്യോളി മുതൽ വടകര വരെയുള്ള ദൂരത്തെ ആറുവരിപ്പാതയുടെ നിർമ്മാണവും ദ്രുതഗതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തതോടെ ദേശീയപാത 66 അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.