ലക്‌നൗ: 2022ല്‍ വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ വിധിച്ച ജഡ്ജി രവികുമാര്‍ ദിവാകര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു.കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നതിലൂടെയാണ് നിലവില്‍ മുസാഫര്‍നഗര്‍ അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ രവികുമാര്‍ ദിവാകര്‍ ശ്രദ്ധേയനാകുന്നത്. മുസാഫര്‍നഗറില്‍ ചുമതലയേറ്റതിനുശേഷം നാലു മാസത്തിനിടെ 10 കേസുകളിലായി 22 കുറ്റവാളികള്‍ക്കാണ് ജഡ്ജി രവികുമാര്‍ ദിവാകര്‍ വധശിക്ഷ വിധിച്ചത്.
മുന്‍പ് ബറേലിയിലെ കോടതിയില്‍ നിയമിതനായപ്പോള്‍ 13 വധശിക്ഷകളാണ് രവികുമാര്‍ ദിവാകര്‍ വിധിച്ചത്. ഇതുള്‍പ്പെടെ 35 പേര്‍ക്ക് നിലവില്‍ രവികുമാര്‍ ദിവാകര്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്. മുസാഫര്‍നഗറില്‍ നിയമിതനായ ശേഷം ഏപ്രില്‍ ആറിനാണ് രവികുമാര്‍ ദിവാകര്‍ ആദ്യ വധശിക്ഷ വിധിച്ചത്. അഭിഭാഷകന്റെ കൊലപാതകത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ ഏപ്രില്‍ 28-ന് മറ്റൊരു കൊലപാതക കേസില്‍ ഒരേ കുടുംബത്തിലെ നാല് പേര്‍ക്കും വധശിക്ഷ വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ സ്ത്രീക്കും അവരുടെ മൂന്ന് ആണ്‍മക്കള്‍ക്കുമാണ് ശിക്ഷ വിധിച്ചത്.
തുടര്‍ന്നുള്ള മാസങ്ങളില്‍ വിവിധ കുറ്റങ്ങളില്‍ പ്രതികളായവര്‍ക്കും കടുത്ത ശിക്ഷയാണ് രവികുമാര്‍ ദിവാകര്‍ വിധിച്ചത്. അതേസമയം ഇത്തരത്തില്‍ വധശിക്ഷ വിധിക്കുന്നതില്‍ അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ട്. സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷകള്‍ ഹൈക്കോടതി അംഗീകരിച്ചാല്‍ മാത്രമേ നടപ്പിലാക്കാന്‍ കഴിയുകയുള്ളു. വാരണാസിയില്‍ സിവില്‍ ജഡ്ജിയായിരിക്കെയാണ് ജഡ്ജി രവികുമാര്‍ ദിവാകര്‍ ദേശീയ തലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടതിലൂടെയായിരുന്നു ഇത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








