ഒരു നീലപ്പെട്ടിക്ക് ചുറ്റും കേരളരാഷ്ട്രീയം കറങ്ങി തിരിഞ്ഞ രാത്രി. പാലക്കാട് കെ പി എം ഹോട്ടലിൽ പോലീസും കോൺഗ്രസ് പ്രവർത്തകരും നേർക്കുനേർ നിന്ന ആ പാതിരാത്രിയിൽ കഥാനായകൻ രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു. വിവാദത്തെ കുറിച്ച് രാഹുൽ പ്രതികരിച്ചത് കട്ടൻചായയും ഈത്തപ്പഴവും കഴിച്ചു കൊണ്ട് അതിരാവിലെ മർകസിൽ വെച്ചാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഏറെ വിവാദമായ നീലപെട്ടി ഉറക്കമൊഴിച്ച് കേരളം ചർച്ച ചർച്ചചെയ്യുമ്പോൾ യു ഡി എഫ് സ്ഥാനാർഥി വിതരണത്തിന് കൊണ്ട് വന്ന പെട്ടിയിലെ പണവുമായി മുങ്ങിയെന്നായിരുന്നു ആരോപണം. ഇതേ കുറിച്ചാണ് മാധ്യമപ്രവർത്തകർ അതിരാവിലെ രാഹുലിനോട് ചോദ്യമുന്നയിച്ചത്. രാഹുൽ പാലക്കാട് ഇല്ലാത്തതാണല്ലോ വിഷയം ഇത്രയും വഷളാക്കിയത്, രാത്രി തന്നെ അവിടെടെയെത്തി വിവാദം അവസാനിപ്പിക്കാമായിരുന്നില്ലേ. കാന്തപുരം ഉസ്താദിനെ കണ്ട് അനുഗ്രഹം വാങ്ങലാണ് തിരിച്ചു പോകുന്നതിനേക്കാൾ എനിക്ക് പ്രധാനം, നേതാക്കളും ഉസ്താദിനെ കണ്ട് തിരിച്ചാൽ മതിയെന്നാണ് അറിയിച്ചത്. രാവിലെ 6 മണിക്കാണ് ഉസ്താദ് സമയം തന്നത്, ആ സമയം ഉസ്താദിനെ കണ്ടേ പറ്റൂ… രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടിയിലുണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായുള്ള കൂടിക്കാഴ്ച്ചക്ക് അന്നവർ നൽകിയ പ്രാധാന്യം.
ഒരു സ്ഥാനാർഥിയിലോ, ഒരു പാർട്ടിയിലോ, ഒരു മുന്നണിയിലോ ഒതുങ്ങുന്നതല്ല ഈ കൂടിക്കാഴ്ച്ചയുടെ പ്രാധാന്യം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി കേരളത്തിലെ ഓരോ തിരഞ്ഞെടുപ്പ് കാലവും സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം കൂടിയാണ്. കൊടിയുടെ നിറഭേദങ്ങളില്ലാതെ മുന്നണി വ്യത്യാസമില്ലാതെ ഇത്രയേറെ സ്ഥാനാർഥികളും നേതാക്കളും കൂടിക്കാഴ്ച്ചക്കെത്തുന്ന മറ്റൊരിടം കേരളത്തിലുണ്ടാവില്ല, ഒരു പക്ഷെ രാജ്യത്തും. മത സമുദായിക നേതാക്കളെയും ആചാര്യൻമാരെയും പുരോഹിതൻമാരെയും കാണുന്നത് തിരഞ്ഞെടുപ്പ്കാലത്ത് രാഷ്ട്രീയനേതാക്കളുടേയും സ്ഥാനാർഥികളുടെയും പതിവുരീതികളാണ്.
പാണക്കാട്ടും കണിച്ചുകുളങ്ങരയിലും ചങ്ങനാശ്ശേരിയിലും വിവിധ ക്രിസ്ത്യൻ സഭാ ആസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്കാലത്ത് സന്ദർശനങ്ങൾ പതിവാണ്. എന്നാൽ എല്ലാ സാമുദായിക രാഷ്ട്രീയ സമവാക്യങ്ങൾക്കുമ പ്പുറത്ത് സ്ഥാനാർഥികൾ കൂട്ടത്തോടെ എത്തുന്ന ഒരേ ഒരിടം മർകസാണ്. വിശ്വാസവും രാഷ്ട്രീയവുമായ നയവ്യതിയാനങ്ങൾ മൂലം 1989 ൽ സമസ്ത കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ച അന്ന് മുതൽ തുടങ്ങിയതാണ് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കാന്തപുരത്തിന്റെ സ്വീകാര്യതയും രാഷ്ട്രീയ സ്വാധീനവും.
നിമിഷപ്രിയ വിഷയത്തിൽ ഉൾപ്പെടെ ഉസ്താദിന്റെ നിലപാടുകൾ അന്തർദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ടത് അടുത്തിടെയാണ്. മലബാറിലെ ഒട്ടുമിക്ക സ്ഥാനാർഥികളും മുന്നണിവ്യത്യാസമില്ലാതെ ഇതിനകം കാന്തപുരത്തെ കണ്ടുകഴിഞ്ഞു. ഉറപ്പുകൾ വാങ്ങിയും നൽകിയും ഇടതുവലതു മുന്നണി നേതാക്കളും മർകസിലെത്തി കാന്തപുരത്തെ കണ്ടു കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി തുടങ്ങിയ നേതാക്കളെല്ലാം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ഇതിനകം കണ്ടു കഴിഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥികൾ നേരത്തെ മുതൽ കാന്തപുരത്തെ കാണുന്നുണ്ടെങ്കിലും മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്ക് അടുത്ത കാലത്താണ് മർകസ് സന്ദർശനം തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രധാനപ്പെട്ട ഷെഡ്യൂളായി മാറിയത്. സംഘടനാപരമായി ഒരു നിലപാട് സ്വീകരിച്ചു എന്നതിന്റെ പേരിൽ കാന്തപുരത്തെ അതിരൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത നേതാക്കൾക്ക് പോലും ഒരു പ്രയാസവും ഇല്ലാതെ മർകസിൽ എത്താൻ കഴിയുന്നു എന്നതാണ് കാന്തപുരത്തിന്റെ ക്വാളിറ്റി. ചിലയിടങ്ങൾ ചിലർക്ക് മാത്രം തുറക്കപ്പെടുകയും ചില സമുദായിക നേതാക്കളുടെ അപ്രീതിക്ക് കാരണമായതിന്റെ പേരിൽ വേട്ടയാടപ്പെടുകയും ചെയ്യുന്ന കാലത്താണ് നാളിതുവരെ നല്ലത് പറയാത്തവർക്ക് പോലും മർകസിൽ ഹൃദ്യമായ സ്വീകരണം ലഭിക്കുന്നത്. വരുന്ന സ്ഥാനാർഥികളുടെ മതവും, ജാതിയും, രാഷ്ട്രീയവും നോക്കാതെ ഉസ്താദിന്റെ നിറഞ്ഞ പുഞ്ചിരി എല്ലാവർക്കും സമാസമം. എങ്ങിനെയാണിയാൾക്ക് കാന്തപുരത്തെ കാണാൻ കഴിയുന്നത് എന്ന് ന്യായമായും സംശയിച്ചു പോകും വിധം അദ്ദേഹത്തെ അധിക്ഷേപിച്ചവർ പോലും ആ കൈ പിടിച്ചു മുത്തം നൽകി സന്തോഷത്തോടെയാണ് മടങ്ങുന്നത്.
മർകസും നോളജ് സിറ്റിയും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരവും പതിവുപോലെ ഈ തിരഞ്ഞെടുപ്പ് കാലത്തും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും നിലയുറപ്പിക്കുന്നത് ഇടത്തോ വലത്തോ എന്ന് ആർക്കുമറിയില്ല. പക്ഷെ കുറ്റമറ്റ സംഘടന സംവിധാനമുള്ള കേരള മുസ്‌ലിം ജമാഅത്ത് അണികൾക്ക് വ്യക്തമായ സന്ദേശം നൽകുന്നതാണ് രീതി. കൃത്യമായ സംഘടന മെഷിനറി വഴി ഓരോരുത്തരിലേക്കും ആ സന്ദേശമെത്തും. ആ സന്ദേശം നിയമസഭ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നതാവും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









