ഏജൻസികളുടെയോ മറ്റ് മൂന്നാം കക്ഷികളുടെയോ കോൺടാക്ട് വിവരങ്ങൾ നൽകാൻ ഇനി അനുവദിക്കില്ല
മസ്‌കത്ത് | ടിക്കറ്റ് ബുക്കിംഗിൽ പുതിയ നിബന്ധന ഏർപ്പെടുത്തി ഒമാൻ എയർ. ഇനി ഓരോ ബുക്കിംഗിലും യാത്രക്കാരന്റെ സാധുവായ വ്യക്തിഗത ഇ-മെയിൽ വിലാസവും അന്താരാഷ്ട്ര കൺട്രി കോഡ് ഉൾപ്പെടുന്ന മൊബൈൽ ഫോൺ നമ്പറും നിർബന്ധമായും നൽകണം.
ഓഗസ്റ്റ് 18 മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നതായി ഒമാൻ എയർ അറിയിച്ചു. ബുക്കിംഗിൽ നൽകുന്ന ഫോൺ നമ്പറും ഇ-മെയിൽ വിലാസവും യാത്രക്കാരന്റേതോ, യാത്രക്കാരൻ നിയോഗിച്ച കോൺടാക്ട് വ്യക്തിയുടേതോ ആയിരിക്കണം.
ട്രാവൽ ഏജൻസികളുടെയോ മറ്റ് മൂന്നാം കക്ഷികളുടെയോ കോൺടാക്ട് വിവരങ്ങൾ യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങൾക്ക് പകരമായി നൽകാൻ അനുവദിക്കില്ല. പ്രത്യേകിച്ച് ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനി അറിയിച്ചു.
അടിയന്തര അറിയിപ്പുകൾ നേരിട്ട് യാത്രക്കാരിലേക്ക്
വിമാന സർവീസിലെ വൈകൽ, സമയമാറ്റം, റദ്ദാക്കൽ തുടങ്ങിയ അടിയന്തര വിവരങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുന്നതിനാണ് പുതിയ സംവിധാനം. എസ്‌എംഎസ്, വാട്‌സ്ആപ്പ്, ഇ-മെയിൽ തുടങ്ങിയ മാർഗങ്ങളിലൂടെ യാത്രക്കാരുമായി വേഗത്തിൽ ആശയവിനിമയം നടത്താൻ ഇതിലൂടെ സാധിക്കും.
നേരത്തെ ഇത്തരം വിവരങ്ങൾ ട്രാവൽ ഏജൻസികളിലൂടെയോ മറ്റ് ഇടനിലക്കാരിലൂടെയോ യാത്രക്കാരിലേക്ക് എത്തിച്ചിരുന്നതിനാൽ പ്രധാന അറിയിപ്പുകൾ വൈകാനുള്ള സാധ്യതയുണ്ടായിരുന്നു. ഈ പ്രശ്നം കുറയ്ക്കുകയും വിമാനക്കമ്പനിയും യാത്രക്കാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയുമാണ് പുതിയ നടപടിയുടെ ലക്ഷ്യം.
യാത്രക്കാർ ബുക്കിംഗ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും ഒമാൻ എയർ നിർദേശിച്ചു. ശരിയായ അന്താരാഷ്ട്ര കൺട്രി കോഡ് ഇല്ലാത്ത ഫോൺ നമ്പർ, പ്രവർത്തനരഹിതമായ ഇ-മെയിൽ വിലാസം, അല്ലെങ്കിൽ യാത്രക്കാരന് പകരം ഏജൻസിയുടെ കോൺടാക്ട് വിവരങ്ങൾ എന്നിവ നൽകിയാൽ പ്രധാന അറിയിപ്പുകൾ ലഭിക്കാതെ പോകാൻ സാധ്യതയുണ്ട്.
വിമാന സർവീസുകളിലെ അപ്രതീക്ഷിത മാറ്റങ്ങൾ കണക്റ്റിംഗ് വിമാനങ്ങൾ ഉൾപ്പെടെയുള്ള തുടർയാത്രാ ക്രമീകരണങ്ങളെയും ബാധിക്കാനിടയുള്ളതിനാൽ സമയബന്ധിതമായ വിവര കൈമാറ്റം നിർണായകമാണ്.ഒമാൻ എയറിന്റെ വിവിധ ബുക്കിംഗ് ചാനലുകളിലൂടെയുള്ള റിസർവേഷനുകൾക്ക് പുതിയ നിബന്ധന ബാധകമാണ്. യാത്രക്കാരും വിമാനക്കമ്പനിയും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








