അബുദാബി: വേനല്‍ക്കാലത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലൂടെയാണ് യുഎഇ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. രാത്രിപോലും താമസക്കാർക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്.ഓഗസ്റ്റ് മാസത്തില്‍ സാധാരണയായി ചൂട് കുറയേണ്ടതാണെങ്കിലും വിപരീതമായ കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വരും ആഴ്ചകളില്‍ കാലാവസ്ഥയില്‍ ക്രമാനുഗതമായ മാറ്റം കണ്ടേക്കാം. എന്നിരുന്നാലും പെട്ടെന്ന് താപനില കുറയില്ല.
ഓഗസ്റ്റ് 24ന് പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സുഹൈല്‍ നക്ഷത്രത്തെ കാലാവസ്ഥാ മാറ്റത്തിന്റെ അടയാളമായാണ് കണക്കാക്കുന്നതെന്ന് എമിറേറ്റ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അല്‍ ജർവാൻ പറഞ്ഞു. ഈ നക്ഷത്രം ഉദിച്ച ശേഷമുള്ള ദിവസങ്ങളില്‍ താപനില കുറയും. അന്തരീക്ഷം തണുക്കുമെന്നല്ല മറിച്ച് ഇപ്പോഴത്തെ അപേക്ഷിച്ച് ആശ്വാസകരമായ താപനിലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയില്‍ സാധാരണ വേനല്‍ക്കാലത്ത് ഉണ്ടാകാറുള്ള ചൂടിന്റെ കൊടുമുടിയും കടന്നുപോയിരിക്കുകയാണ്. സാധാരണ ജൂലായ് മുതല്‍ ഓഗസ്റ്റ് പത്ത് വരെയാണ് താപനില കുതിച്ചുയരുന്നത്. ഈ സമയത്ത് ഏകദേശം 51 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി. 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില.
കുറച്ച് ദിവസം കൂടി താമസക്കാർക്ക് ഉയർന്ന താപനിലയെ അതിജീവിക്കേണ്ടിവരും. സെപ്തംബർ, ഒക്ടോബർ മാസങ്ങളാണ് സാധാരണയായി യുഎഇയിലെ അന്തരീക്ഷത്തില്‍ ഏറ്റവും ഈർപ്പമുള്ള മാസങ്ങള്‍. ഈ സമയത്ത് അതിരാവിലെ മൂടല്‍മഞ്ഞ് പോലുള്ള അന്തരീക്ഷമായിരിക്കും. സെപ്തംബർ 23ന് ശരത്കാലം വരുന്നതിന് തൊട്ടുമുമ്പായി താപനിലയില്‍ വർദ്ധനവുണ്ടാകും. ശേഷം സുഖകരമായ അന്തരീക്ഷം പ്രതീക്ഷിക്കാം. നവംബറിലും ഡിസംബറിലും തണുത്ത കാലാവസ്ഥയായിരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








