ഡിജിറ്റല്‍ ഇടപാടുകളുടെയും ക്രിപ്‌റ്റോ കറന്‍സികളുടെയും കടന്നുകയറ്റത്തിനിടയിലും, ലോകരാജ്യങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോള്‍ വിശ്വസിച്ച് അഭയം പ്രാപിക്കാന്‍ ഇന്നും സ്വര്‍ണം തന്നെയാണ് ആശ്രയം.
ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ സ്വര്‍ണ്ണശേഖരം വീണ്ടും വന്‍തോതില്‍ ഉയര്‍ത്തുകയാണ്. ആഗോളതലത്തിലെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ പുതിയ റാങ്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നത് രാജ്യങ്ങളുടെ സാമ്പത്തിക തന്ത്രങ്ങളുടെ പ്രധാന കേന്ദ്രം ഇന്നും ഈ മഞ്ഞലോഹം തന്നെയാണ് എന്നാണ്.
അമേരിക്കയുടെ ആധിപത്യം, ഒപ്പം യൂറോപ്പും
ഈ പട്ടികയില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. 8,133.5 ടണ്‍ സ്വര്‍ണ്ണ ശേഖരമാണ് അമേരിക്കയ്ക്കുള്ളത്. ഇത് രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ ശേഖരത്തിന്റെ ഇരട്ടിയിലധികമാണ്. മാത്രമല്ല ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ആകെ ശേഖരത്തിന് ഏകദേശം തുല്യവുമാണിത്. അമേരിക്കയും യൂറോപ്പും ചേര്‍ന്നാല്‍ മാത്രം ലോകത്തെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ 60 ശതമാനത്തിലധികം വരും.
പണപ്പെരുപ്പം, കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവയ്ക്കെതിരെയുള്ള ഒരു സുരക്ഷിത കവചമായാണ് രാജ്യങ്ങള്‍ സ്വര്‍ണ്ണത്തെ നിലനിര്‍ത്തുന്നത്. ഏറ്റവും വലിയ ശേഖരം പാശ്ചാത്യ രാജ്യങ്ങളിലാണെങ്കിലും, വളര്‍ന്നുവരുന്ന മറ്റ് സമ്പദ്വ്യവസ്ഥകളും ഇപ്പോള്‍ സ്വര്‍ണ്ണം വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നുണ്ട്.
ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരമുള്ള 10 രാജ്യങ്ങള്‍
- അമേരിക്ക: 8,133.5 ടണ്‍
- ജര്‍മ്മനി: 3,351.6 ടണ്‍
- ഇറ്റലി: 2,451.9 ടണ്‍
- ഫ്രാന്‍സ്: 2,437.0 ടണ്‍
- റഷ്യ: 2,333.5 ടണ്‍
- ചൈന: 2,279.6 ടണ്‍
- സ്വിറ്റ്സര്‍ലന്‍ഡ്: 1,040.1 ടണ്‍
- ഇന്ത്യ: 876.2 ടണ്‍
- ജപ്പാന്‍: 845.9 ടണ്‍
- തുര്‍ക്കി : 615.0 ടണ്‍
കരുത്തോടെ ഇന്ത്യയും ചൈനയും
ഈ ആഗോള മത്സരത്തില്‍ ഇന്ത്യയും ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. 876.2 ടണ്‍ സ്വര്‍ണ്ണശേഖരവുമായി ഇന്ത്യ ആഗോളതലത്തില്‍ എട്ടാം സ്ഥാനത്താണ്. പല വികസിത രാജ്യങ്ങളെയും പിന്നിലാക്കിയാണ് ഇന്ത്യയുടെ ഈ നേട്ടം. പരമ്പരാഗത കരുതല്‍ ആസ്തികളെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും നിക്ഷേപങ്ങള്‍ വൈവിധ്യവത്കരിക്കാനുമായി അടുത്ത കാലത്തായി ഇന്ത്യ സ്വര്‍ണ്ണശേഖരം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം ചൈനയുടെ സ്വര്‍ണ്ണശേഖരണവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. 2019 നും 2024 നും ഇടയില്‍ മാത്രം 331 ടണ്‍ സ്വര്‍ണ്ണമാണ് ചൈന തങ്ങളുടെ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇതോടെ ചൈനയുടെ ആകെ ശേഖരം ഏകദേശം 2,280 ടണ്ണായി ഉയര്‍ന്നു. സാമ്പത്തിക- രാഷ്ട്രീയ ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം നേടാനായി പോളണ്ട്, തുര്‍ക്കി എന്നീ രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണ്ണശേഖരം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വലിയ രാജ്യങ്ങള്‍ മാത്രമല്ല, ട്രെന്‍ഡ് മാറുന്നു
വന്‍കിട സാമ്പത്തിക ശക്തികള്‍ മാത്രമല്ല ഇപ്പോള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. ഉസ്‌ബെക്കിസ്ഥാന്‍, സൗദി അറേബ്യ, കസാക്കിസ്ഥാന്‍, തായ്ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണ്ണശേഖരം ക്രമമായി ഉയര്‍ത്തുന്നുണ്ട്. മൂല്യം ചോര്‍ന്നുപോകാത്ത ഏറ്റവും മികച്ച സമ്പത്തായി തന്നെയാണ് ഇന്നും ലോകം സ്വര്‍ണ്ണത്തെ കാണുന്നത്. ശക്തമായ വിലയും കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള നിരന്തരമായ ആവശ്യകതയും കാരണം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കരുതല്‍ ആസ്തിയായി സ്വര്‍ണ്ണം മാറിയെന്നാണ് സമീപകാല അന്താരാഷ്ട്ര വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










